2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച



എന്റെ കടലൂര്‍... എത്ര സുന്ദരം !

ര്‍ത്തലക്കുന്ന തിരമാലകള്‍ ഒരുനാള്‍ കഥപറയാനിരിക്കുകയാണെങ്കില്‍ എന്തൊക്കെ കഥകള്‍ പറഞ്ഞുതീര്‍ക്കാനുണ്ടാവും. കടലിന്റെ പിറന്നാളിന്റെ ഒന്നാം തിയ്യതിമുതല്‍ ഒരു നിമിഷം അടങ്ങാതെ ഇരമ്പുന്ന അറബിക്കടലും അതിനകത്ത്‌ ഒരു അരിമ്പാറപോലെ പറ്റിപ്പിടിച്ച്‌ കിടക്കുന്ന വെള്ളിയാങ്കല്ലും ഇതിനു രണ്ടിനും കാവലായി കഴിഞ്ഞ നൂറ്‌ വര്‍ഷം മിന്നും വെളിച്ചവുമായി ഒന്നുറങ്ങാതെ കാത്തിരിക്കുന്ന ലൈറ്റ്‌ ഹൗസും. ഞങ്ങളുടെ ഹൃദയ ഭൂമിയായ കടലൂരിനെ തഴുകിപ്പോവുന്ന അറബിക്കടലിന്റെ കഥപറിച്ചില്‍ ഒരു കടങ്കഥപോലെ തന്നെ കാലാതീതമായി നീണ്ടു നില്‍ക്കുമെന്ന്‌ ഉറപ്പാണ്‌. അത്രയേറെ കഥകളുണ്ടാവും കടലൂര്‍ എന്ന കടലിന്റെ വരദാനത്തിന്‌ വിളിച്ചു പറയാന്‍.
കോഴിക്കോട്‌ നിന്നും 35 കിലോ മീറ്റര്‍ അകലെ കണ്ണൂര്‍ ദേശീയ പാതയില്‍ തിക്കോടിക്കും കൊയിലാണ്ടിക്കുമിടയിലെ നന്തിയെന്ന പ്രദേശം. ദേശീയപാതയും റെയിലും ഉമ്മവെച്ച്‌ സലാം ചൊല്ലിപിരിയുന്നഇടമെന്ന പേരില്‍ നേരത്തെ തന്നെ സുപരിചിതമായ നന്തിഗേറ്റ്‌. പേര്‌ നന്തിയെന്നാണെങ്കിലും `നന്ദിയില്ലാതെ' എന്ന്‌ അടുത്തിടകാലം വരെ തീവണ്ടിയെകാത്ത്‌ ദേശീയ പാതയിലെ ഗെയിറ്റില്‍ കുടുങ്ങികിടന്നവര്‍ ശപിച്ചിരുന്ന നാട്‌. എന്നാല്‍ ഇന്ന്‌ കഥമാറി. നന്തിയിലെത്തിയാല്‍ പിന്നെ ആളുകള്‍ നിലംതൊടാതെയായി. മേല്‍പാലവും ദേശീയപാതയും നടുനിവര്‍ന്നതോടെ എല്ലാരും പറപറക്കാനും തുടങ്ങി. (റോഡിലെ കുഴി മറക്കുന്നില്ല. കാരണം കുഴിയില്‍ ചാടുന്നവനും നിലംതൊടാതെ അപ്പുറം കടക്കുന്നു). നന്തിയില്‍ നിന്നും പടിഞ്ഞാറ്‌ മാറിയാല്‍ നയന സുന്ദരമായ കടലൂര്‍ ഗ്രാമമായി.


ദൈവത്തിന്റെ സ്വന്തം നാട്‌
കടലൂര്‍... മലയാളത്തില്‍ ഇത്രമനോഹരമായ പേര്‌ മറ്റേതുണ്ട്‌. പണ്ട്‌ ഞങ്ങളുടെ നാട്‌ സന്ദര്‍ശനത്തിനെത്തിയ തമിഴ്‌നാട്ടുകാര്‍ ഈ പേര്‌ മോഷ്‌ടിച്ചതായി ഒരു കഥയുണ്ട്‌. ഏതോ ഒരു തമിഴ്‌നാട്ടുകാരന്‍ മുഖ്യമന്ത്രിയാണത്രെ ഇപ്പണി ചെയ്‌തത്‌. അദ്ദേഹം കടലൂര്‍ എന്ന പേരെടുത്ത്‌ തമഴ്‌നാട്ടിലെ ഒരു ജില്ലക്കു തന്നെ ഈ വിളിപ്പേര്‌ നല്‌കി. കടലൂര്‍... സംഗതി മോശമായിപ്പോയെങ്കില്‍ അങ്ങിനെ ഞങ്ങളുടെ കടലൂര്‍ ദേശീയ പ്രശസ്‌തിനേടി. രണ്ട്‌ കടലൂരിനും രക്തബന്ധമുള്ളത്‌ കൊണ്ടാവാം 2006ല്‍ സൂനാമി തിരമാലകള്‍ തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയെ നക്കിത്തുടച്ച്‌ ആയിരത്തിലേറെ പേരെ മരണത്തിലേക്കെടുത്തപ്പോള്‍ ഞങ്ങളുടെ കടലൂരിലും ചെറിയ അലയൊലികള്‍ ഉണ്ടായി. അന്ന്‌ ഇവിടെ ആഞ്ഞടിച്ച സൂനാമിയില്‍ എട്ട്‌ പത്ത്‌ തോണികളും മറ്റും തകര്‍ന്നിരുന്നു.
ലൈറ്റ്‌ ഹൗസിനു മുകളില്‍ നിന്ന്‌ നോക്കിയാല്‍... അല്ലെങ്കില്‍ ഇന്ത്യയുടെ ഭൂപടം നോക്കിയാല്‍ വ്യക്തമാവും കടലൂരിന്റെ കനിഞ്ഞരുളിയ ഭംഗി. കടലിനെ അഭിവാദ്യം ചെയ്‌ത്‌, കര വെള്ളത്തിലേക്കിറങ്ങിയും കടല്‍ കരയോട്‌ പ്രത്യഭിവാദ്യം ചെയ്‌ത്‌ അല്‍പം ഒതുങ്ങിയും.
ഞങ്ങളുടെ പൂര്‍വികര്‍ അന്ത്യവിശ്രമം കൊള്ളുന്നതും ഇങ്ങനെയൊരു വിശാലതയിലാണ്‌. കടലൂര്‍ ജുമാഅത്ത്‌ പള്ളി ഖബര്‍സ്ഥാന്‍.... കടലിന്റെ ആഴമളന്ന്‌ ഉള്‍കടലിലേക്ക്‌ അല്‍പം ഉന്തിയാണ്‌ ഖബര്‍സ്ഥാന്റെ കിടപ്പ്‌. ജീവിച്ച്‌ കടന്നു പോയാലും കടലൂരിന്റെ കടലറിഞ്ഞ ഇളം കാറ്റും ഗന്ധവും ആത്മാവിനൊപ്പമുണ്ടാവും.


അല്‍പം പിന്‍നടത്തം
പിന്നോട്ടൊരടിവെക്കുമ്പോഴും മുന്നോട്ട്‌ എട്ടടി വെക്കുമ്പോഴും കടലൂരിന്‌ പറയാന്‍ ഏറെ കഥകളുണ്ട്‌.
പണ്ട്‌... വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌. വാസ്‌ഗോഡഗാമയെന്ന നാവികന്‍ അധിനിവേശത്തിന്‌ തുടക്കമിട്ട്‌ കാപ്പാട്‌ ബീച്ചില്‍ കപ്പലിറങ്ങിയ പതിനഞ്ചാം നൂറ്റാണ്ട്‌. അന്നേ ചരിത്രത്തിനൊപ്പം നിശബ്‌ദനായി സാക്ഷ്യം വഹിച്ച കഥകള്‍ കടലൂരിന്‌ പറയാനുണ്ട്‌. അധിനിവേശത്തിന്റെ ആദ്യ ഇരയെന്ന്‌ പറയപ്പെടുന്ന ആയിശയെന്ന യുവതിയെ പോര്‍ച്ചുഗീസ്‌ പടയാളികള്‍ തട്ടിക്കൊണ്ട്‌ പോയി വെള്ളിയാങ്കല്ലില്‍ വെച്ച്‌ പീഢിപ്പിച്ച്‌ കൊലപ്പെടുത്തിയെന്ന്‌ ചിലയിടങ്ങളില്‍ പറഞ്ഞും എഴുതിയും കേള്‍ക്കപ്പെട്ട ചരിത്രം. ഏഷ്യന്‍ വന്‍കരയിലേക്ക്‌ കാലെടുത്ത്‌ വെച്ച ആദ്യ സായിപ്പാണ്‌ ഗാമയെങ്കില്‍ ഏഷ്യയിലെ ആദ്യ അധിനിവേശകൊലപാതകം ആയിഷയെന്ന പെണ്‍കുട്ടിയുടേതുമാവും. ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്കു നടുവില്‍ എന്തിനോടൊക്കെയോ കലഹിക്കുന്നവനെ പോലെ ചുരുണ്ടുകൂടികിടക്കുന്ന വെള്ളിയാംങ്കല്ലിലെ കറുത്ത പാറക്കൂട്ടങ്ങള്‍ക്ക്‌ ഇപ്പോഴും മനസ്സില്‍ ഈപ്രതിഷേധമാവം കടലിന്റെ നീലിമയിലും കാറ്റിന്റെ തണുപ്പിലും അണയാതെ പുകയുന്നത്‌.
സാക്രിഫൈസ്‌ റോക്ക്‌ (പരിത്യാഗത്തിന്റെ പാറ) എന്നാണ്‌ ലോകഭൂപടത്തില്‍ വെള്ളിയാങ്കല്ലിനെ രേഖപ്പെടുത്തിയത്‌. സാമൂതിരി രാജാവിന്റെ വിശ്വസ്‌തനായ പടയാളി കുഞ്ഞാലിമരക്കാറുടെ പോരാട്ട വീര്യങ്ങളുടെ കഥപറയാനുള്ള വെള്ളിയാങ്കല്ലിന്‌ രക്തത്തിന്റെ ഒട്ടേറെ കഥകള്‍ വേറെയുമുണ്ട്‌. നന്തിയില്‍ ലൈറ്റ്‌ഹൗസ്‌ ഉയരാന്‍ കാരണം തന്നെ ഈ പാറക്കൂട്ടമാണെന്നാണ്‌ പറയുന്നത്‌. ഇന്ത്യയെ ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും സമ്പത്തിന്റെ കലവറയാക്കിമാറ്റിയപ്പോള്‍ ഇവിടെ നിന്നും കടത്തുന്ന ചരക്കുകളുമായി നീങ്ങുന്ന കപ്പലുകള്‍ നിരവധിയാണ്‌ വെള്ളിയാങ്കല്ലില്‍ തട്ടിത്തകര്‍ന്നത്‌. അങ്ങിനെ തകര്‍ന്ന കപ്പലുകളുടെ നങ്കൂരങ്ങള്‍ ഇന്നും ഈ മേഖലയില്‍ കടലിനടിയിലുണ്ടെന്ന്‌ പറയപ്പെടുന്നു. ഏറ്റവും ഒടുവില്‍ 1908ലാണ്‌ ഇവിടെ കപ്പല്‍ തകര്‍ന്നതെന്നാണ്‌ പറയുന്നത്‌. അതിനു ശേഷമാണ്‌ 1909ല്‍ കടലൂര്‍ പോയിന്റ്‌ ലൈറ്റ്‌ഹൗസ്‌ ഇവിടെ ഉയരുന്നത്‌. ഞങ്ങളുടെ മലപ്പുറം (ലൈറ്റ്‌ ഹൗസ്‌ സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്‌ മലപ്പുറം എന്നാണ്‌ പേര്‌. അല്ലാതെ മലപ്പുറം ജില്ലയല്ല) നൂറ്‌ വയസ്സ്‌പിന്നിട്ട ലൈറ്റ്‌ ഹൗസിന്റെ ശതാബ്‌ദം ആഘോഷമാക്കിയിരുന്നു. ഇന്ന്‌ സഞ്ചാരികളുടെ കേന്ദ്രമായും ലൈറ്റ്‌ ഹൗസ്‌ മാറികഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ്‌ഹൗസായ ഇവിടെ നിന്നും നോക്കിയാല്‍ തെളിഞ്ഞ അന്തരീക്ഷത്തില്‍ വെള്ളിയാങ്കല്ലും, ചുറ്റപ്പെട്ട കടലും തെങ്ങുകള്‍കൊണ്ട്‌ നിറഞ്ഞ സമീപപ്രദേശങ്ങളും അതിമനോഹരമായ ദൃശ്യം തന്നെയാണ്‌.



ഞങ്ങള്‍ ലോകപൗരന്‍മാര്‍

കടലൂരിന്റെ വിശേഷങ്ങള്‍ ഒട്ടേറെയുണ്ട്‌. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങിനെ ചായയുമായി വരവേറ്റ മലയാളിയെ പോലെ ഒന്നു ഗള്‍ഫ്‌ രാജ്യങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയാല്‍ എവിടെയുമുണ്ടാവും ഒരു കടലൂരു(നന്തി)കാരന്‍. ഈ അറബിക്കടലിനും റെയില്‍പാതക്കുമിടയിലെ ഏത്‌ സ്‌പന്ദനത്തിനും കാതോര്‍ത്ത്‌ ഈ നാടിനായി, കുടുംബത്തിനായി, ഉറ്റവര്‍ക്കായി പണിയെടുത്ത്‌ അവരുണ്ടാവും. കുവൈത്ത്‌, ഒമാന്‍, സഊദി, ദുബായ്‌, ഖത്തര്‍, ബഹ്‌റൈന്‍, തുടങ്ങി എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളിലും കടലൂരിന്റെ നിറസാന്നിധ്യമുണ്ട്‌. പിറന്ന മണ്ണിനെ പോറ്റിവളര്‍ത്താനായി മണലാരണ്യത്തില്‍ പണിയെടുക്കുന്നവരാണ്‌ ഞങ്ങള്‍, ഞങ്ങളുടെ സഹോദരന്‍മാര്‍, പിതാക്കന്‍മാര്‍....
ഈ എഴുത്ത്‌ വായിക്കുന്ന ചിലര്‍ക്ക്‌ സംശയമുണ്ടാവും നന്തിയില്‍ നിന്നാരും അമേരിക്കയിലും ബ്രിട്ടനിലുമൊന്നുമില്ലേ എന്ന്‌.
അതെ... ഞങ്ങളാരും യാങ്കികള്‍ക്ക്‌ വിടുവേല ചെയ്യുന്നവരല്ല. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോഴും യാസിര്‍ അറഫാത്ത്‌ മരണപ്പെട്ടപ്പോഴും ഇസ്രാഈല്‍ ഫലസ്‌തീന്‍ ആക്രമിച്ചപ്പോഴും എന്തിനേറെ ഒന്നാം ഗള്‍ഫ്‌ യുദ്ധസമയത്തും ഞങ്ങളുടെ നാട്ടുകാര്‍ കൊടിയുടെ നിറം മറന്ന്‌ പ്രതിഷേധവുമായി മുഷ്‌ടിചുരുട്ടി ആകാശത്തിനിട്ടിടിച്ചവരാണ്‌. അതിനാല്‍ അമേരിക്കയിലേക്കും ബ്രിട്ടനിലേക്കും ഫ്രാന്‍സിലേക്കുമൊന്നും ഞങ്ങള്‍ പോവില്ല. അവര്‍ ഞങ്ങളുടെ നാട്‌ കാണാന്‍ വന്നാലും.

(കടലൂരുകാരായ പ്രിയ വായനക്കാരേ... എന്റെ ഓര്‍മയിലെ/അറിവിലെ കാര്യങ്ങള്‍ മാത്രമാണ്‌ ഇവിടെ കുറിച്ചത്‌. വിട്ടുപോയവ, പുതിയ നിര്‍ദേശങ്ങള്‍ എന്നിവ കമന്റുകളായി നിങ്ങള്‍ക്ക്‌ ചേര്‍ക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം)

2010, സെപ്റ്റംബർ 26, ഞായറാഴ്‌ച














ആരുടെ കോമണ്‍വെല്‍ത്ത്‌....

ഇന്ത്യയെ ഇരുനൂറ്‌ വര്‍ഷം കൊള്ളയടിച്ച്‌ ചണ്ടിയാക്കിയാണ്‌ സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്‍മാര്‍ 1947ല്‍ രാജ്യം വിട്ടത്‌. എക്കാലത്തും അടിമയെ തിരിച്ചറിയാനായി ചാപ്പകുത്തുന്ന ഉടമയുടെ മനശാസ്‌ത്രമെന്ന പോലെ തങ്ങള്‍ വെട്ടിപ്പിടിച്ച രാജ്യങ്ങള്‍ക്കുമേല്‍ കെട്ടിവെച്ച ചാപ്പകുത്തലായ കോമണ്‍വെല്‍ത്ത്‌ ഫെഡറേഷന്‌ പറയാനുള്ളതും പഴയ കോളനി വത്‌കരണത്തിന്റെയും കൊള്ളയടിയുടെയും കഥയാണ്‌. അതിനാല്‍ ഇന്ത്യ ആതിഥ്യം വഹിക്കുന്ന പത്തൊന്‍പതാം കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയില്‍ മുങ്ങികുളിച്ചതില്‍ പ്രത്യേകിച്ച്‌ അത്ഭുതമൊന്നും കാണാനാവില്ല. വിത്തു ഗുണം പത്തു ഗുണം...
എങ്കിലും കായിക രംഗത്തെ രാഷ്‌ട്രീയ ഇടപെടല്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ നാണക്കേടിലാക്കി. ഏതാനും മാസം മുമ്പ്‌ ക്രിക്കറ്റിലൂടെയാണ്‌ ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ രാജ്യത്തെ നാറ്റിച്ചതെങ്കില്‍ ഇന്നത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിലൂടെയെന്നുമാത്രം. എന്തൊക്കെയായിരുന്നു വീമ്പു പറച്ചില്‍. 2008ലെ ബീജിംഗ്‌ ഒളിംപിക്‌സിലൂടെ ലോകത്തെ ഞെട്ടിച്ച ചൈനയെയും ഞൊടിയിട സമയം കൊണ്ട്‌ യൂത്ത്‌ ഒളിംപിക്‌സിനെ ചരിത്ര സംഭവമാക്കി മാറ്റിയ സിംഗപ്പൂരിനെയും ആഫ്രിക്കന്‍ ഭൂഖണ്‌ഡത്തില്‍ ലോകകപ്പ്‌ ഫുട്‌ബാളിന്‌ അതിമനോഹരമായി ആതിഥേയത്വം ഒരുക്കിയ ദക്ഷിണാഫ്രിക്കയെയും മൂക്കത്ത്‌ വിരല്‍വെപ്പിക്കുമെന്ന്‌ വീമ്പടിച്ചാണ്‌ കല്‍മാഡി കഴിഞ്ഞ ആഗസ്‌ത്‌ ആദ്യം വരെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്‌. ഇന്ന്‌ കാര്യങ്ങളെല്ലാം ശരിയായി തന്നെ പൂര്‍ത്തിയായിരിക്കുന്നു. ലോകത്തെ `ഞെട്ടിച്ച്‌', ഇന്നുവരെ കണ്ടതില്‍ വെച്ചേറ്റവും `മനോഹരമായ' ഒരു ലോക കായികമേളക്ക്‌ ഇന്ത്യ ആതിഥ്യം ഒരുങ്ങുകയായി. തകര്‍ന്നു വീണ നടപ്പാലവും മേല്‍ക്കൂരയും പട്ടിയും പൂച്ചയും വിഹരിക്കുന്ന കായികതാരങ്ങളുടെ വാസസ്ഥലം, വെള്ളപ്പൊക്കം തൊട്ടുമുന്നിലിരുന്ന്‌ കാണാനുള്ള അപൂര്‍വ അവസരം ഇന്ത്യ ആതിഥ്യം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
ഒരു സുപ്രഭാതത്തിലായിരുന്നില്ല ഇന്ത്യയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വേദിയായി പ്രഖ്യാപിച്ചത്‌. നീണ്ടു നിന്ന വേദിതെരഞ്ഞെടുപ്പ്‌ പ്രക്രിയക്കൊടുവില്‍ കാനഡയിലെ ഹാമില്‍ട്ടന്‍ നഗരത്തെ വന്‍മാര്‍ജിനില്‍ പിന്തള്ളിക്കൊണ്ടാണ്‌ ദല്‍ഹി പത്തൊന്‍പതാം കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ വേദിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. 2003ല്‍ ജമൈക്കയിലായിരുന്നു പ്രഖ്യാപനം. വേദി സ്വന്തമാക്കിയതു സംബന്ധിച്ചും വിവാദമാണിപ്പോള്‍. കോമണ്‍വെല്‍ത്തിലെ അംഗരാജ്യങ്ങളായ 72 അസോസിയേഷനുകള്‍ക്ക്‌ ഒരു ലക്ഷം ഡോളര്‍ വീതം കൈക്കൂലി നല്‌കിയാണ്‌ ഇന്ത്യ വേദി സ്വന്തമാക്കിയതെന്നാണ്‌ ഒടുവിലത്തെ ആരോപണം. ഇന്ത്യക്ക്‌ ഒരുങ്ങാന്‍ ഏഴ്‌ വര്‍ഷം ലഭിച്ചെങ്കിലും ഉറക്കമുണര്‍ന്നത്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ മാത്രം. ഇന്ന്‌ പരാതികളും വിമര്‍ശനങ്ങളും മാത്രമാണ്‌ ബാക്കിയാവുന്നത്‌.
അഴിമതിയില്‍ മുങ്ങിയ സംഘാടകര്‍ക്ക്‌ ഒരുകാര്യവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായില്ല, ലണ്ടനില്‍ ആരംഭിച്ച ക്യൂന്‍സ്‌ ബാറ്റണ്‍ റിലെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ തുടങ്ങി കോടികളുടെ അഴിമതി. മാധ്യമങ്ങളുടെ വിചാരണയും ലോകത്തിനു മുന്നിലെ നാറ്റക്കേസുമായതോടെ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ്‌ കല്‍മാഡിക്കും കൂട്ടാളികള്‍ക്കും താല്‌കാലികമായെങ്കിലും ആശ്വാസമായത്‌. കല്‍മാഡിയുടെ മൂന്ന്‌ വിശ്വസ്‌തരെ പുറത്താക്കുകയും ഗെയിംസിന്റെ മേല്‍നോട്ടം മന്ത്രിസഭാ സമിതിയെ ഏല്‍പിക്കുകയും ചെയ്‌തത്‌ അല്‌പമെങ്കിലും മുഖം രക്ഷിച്ചു. എന്നിട്ടും കല്‍മാഡിവാഴ്‌ച അവസാനിച്ചില്ല. പൊതുഖജനാവ്‌ കൈയിട്ടുവാരല്‍ മാത്രം ഭംഗിയായി പുരോഗമിക്കുമ്പോള്‍ ഇന്ത്യന്‍ കായിക ലോകത്തിന്‌ അഭിമാനമാവേണ്ട കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ നാള്‍ക്കുനാള്‍ നാണക്കേടിന്റെ പരകോടിയിലേക്ക്‌ പോകുന്നു.
ഏറ്റവും ഒടുവില്‍ പ്രധാനവേദിയായ ജവാഹര്‍ലാല്‍ നെഹ്‌റുസ്‌റ്റേഡിയത്തിനു തൊട്ടടുത്തുള്ള മേല്‍പ്പാലം തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ നീക്കുംമുന്‍പ്‌ ഭാരോദ്വഹന വേദിക്കുമുകളിലെ മേല്‍ത്തട്ടും തകര്‍ന്നു വീണു. പത്തുമാസത്തിനിടെ നിരവധി തവണയാണ്‌ ഇങ്ങനെ നിര്‍മാണത്തിലിരിക്കുന്ന പാലങ്ങളും മറ്റ്‌ കെട്ടിടങ്ങളും നിലംപൊത്തിയത്‌. കായികതാരങ്ങളും ഒഫിഷ്യല്‍സും എത്തിത്തുടങ്ങിയിട്ടുപോലും ഇവരുടെ കണ്ണ്‌ തുറന്നില്ല. വിദേശപ്രതിനിധികളുടെ കണ്‍മുന്നിലാണ്‌ പാലവും സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയും തകര്‍ന്ന്‌ വീണത്‌. ഇതോടെ പല ടീമുകളും ഗെയിംസില്‍ നിന്ന്‌ പിന്‍മാറാനുളള ഒരുക്കത്തിലാണ്‌. സ്വന്തം മുന്നില്‍ നിന്ന്‌ വേദികള്‍ തകര്‍ന്നു വീഴുമ്പോള്‍ മത്സരിക്കാനും പങ്കെടുക്കാനും കൊതിക്കുന്ന ഒരു ലോകതാരവും ഉണ്ടാവില്ല.

ലോകത്തിനും നാണക്കേട്‌
ഇന്ത്യയെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സംഘടിപ്പിക്കാന്‍ ഏല്‍പിച്ചതിന്‌ സ്വയം പഴിക്കുകയാണ്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഫെഡറേഷനിപ്പോള്‍. മൈക്കല്‍ ഫെന്നലിന്റെയും ഹൂപ്പറിന്റെയും പ്രസ്‌താവനകള്‍ നല്‍കുന്ന സൂചനകള്‍ ഇതാണ്‌. കോമണ്‍വെല്‍ത്ത്‌ഫെഡറേഷനെ അടിക്കാന്‍ അവസരം കിട്ടിയ പോലെയാണ്‌ ഒളിംപിക്‌ കൗണ്‍സിലിനിത്‌. തങ്ങളേക്കാള്‍ കേമരെന്ന്‌ നടിക്കാന്‍ കോമണ്‍വെല്‍ത്ത്‌ ഫെഡറേഷന്‌ ആവില്ലെന്നാണ്‌ ഒളിംപിക്‌ കൗണ്‍സില്‍ അംഗങ്ങളുടെ ഇപ്പോഴത്തെ നിലപാട്‌. ഇതിന്റെ സൂചനയായിരുന്നു ജോണ്‍ കോട്‌സിന്റെ വിമര്‍ശനം.
ഇന്ത്യയെ ഗെയിംസിന്‌ ആതിഥ്യം വഹിക്കാന്‍ തെരഞ്ഞെടുത്തത്‌ തന്നെ കായിക ലോകത്തിന്‌ അപമാനമായി മാറിയിരിക്കുകയാണ്‌. അഴിമതിയും വെട്ടിപ്പും തരംതാണ നിര്‍മാണവും കൊണ്ട്‌ കായിക ലോകത്തിന്റെ തന്നെ വിശ്വാസ്യതയാണ്‌ കല്‍മാഡിയും സംഘവും ഇപ്പോള്‍ തകര്‍ത്തു കളഞ്ഞത്‌. ഇന്ത്യക്ക്‌ ഒളിംപിക്‌സിനും ലോകകപ്പിനും വേദിയൊരുക്കാന്‍ അവസരം നല്‌കണമെന്ന്‌ മുറവിളി കൂട്ടി പാഞ്ഞു നടക്കുന്നവര്‍ ഇനിയൊന്ന്‌ ഇരുന്ന്‌ ചിന്തിക്കണം. മുപ്പതിനായിരത്തിലേറെ കോടികള്‍ ചിലവഴിച്ച്‌ ഒരുക്കുന്ന മേളയില്‍ ഓരോ നിര്‍മാണത്തിനും ഒരുക്കത്തിനും ചിലവഴിക്കുന്ന തുകയുടെ കണക്ക്‌ കോടിയില്‍. തകര്‍ന്നു വീണ പാലത്തിന്‌ ചിലവഴിച്ചത്‌ പത്തരകോടി. എ ആര്‍ റഹ്‌മാന്റെ ഒന്നുമല്ലാതായി മാറിയ ഔദ്യോഗിക ഗാനത്തിന്‌ നല്‌കിയത്‌ അഞ്ചരക്കോടി, ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുകളില്‍ പറത്താനായി ഒരുക്കുന്ന ബലൂണിന്റെ ചിലവും കോടിയില്‍ തന്നെ. ഇക്കാര്യങ്ങളെല്ലാം കണ്ടു ക്ഷമിക്കാനാവാതെ മന്ത്രി മണിശങ്കര്‍ അയ്യര്‍ പൊട്ടിത്തെറിച്ചപ്പോള്‍ അദ്ദേഹത്തെ ഒറ്റപ്പെടുത്താനായിരുന്നു ശ്രമം. ഇപ്പോള്‍ അയ്യരെ കണ്ടവരാരുമില്ല. കായികരംഗത്തെ വളര്‍ച്ച ലക്ഷ്യമിട്ടാണ്‌ ഇന്ത്യയില്‍ മേളകള്‍ക്ക്‌ വേദി ആവശ്യപ്പെടുന്നതെങ്കില്‍ ശുദ്ധമണ്ടത്തരമാണെന്ന്‌ മനസ്സിലാക്കാന്‍ ഇതിലും കോമണ്‍ ഉദാഹരണം വേണ്ടതില്ലാലോ.
ഹോക്കി താരങ്ങളും ടെന്നീസ്‌ താരങ്ങളും അത്‌ലറ്റുകളും കളിച്ചതിന്റെ കൂലി ചോദിച്ച്‌ സമരവും നിരാഹാരവും നടത്തിയത്‌ ഇന്ത്യന്‍ കായിക രംഗത്തു തന്നെയാണ്‌. അന്ന്‌ കല്‍മാഡിയുടെയും എം എസ്‌ ഗില്ലിന്റെയും കണ്ണുരുട്ടലുകളായിരുന്നു മറുപടി. കോടികള്‍ വാരിയെറിയാന്‍ ഒരു വൈമനസ്യവും കാണിക്കാത്ത മന്‍മോഹന്‍സിംഗിന്റെ സര്‍ക്കാര്‍ ഇന്ത്യയിലെ അത്‌ലറ്റുകള്‍ക്ക്‌ അടിസ്ഥാന പരിശീന സൗകര്യങ്ങളോ വിദേശത്തുപോയി പരിശീലിക്കാന്‍ പണമോ നല്‌കാന്‍ തയ്യാറല്ല. ഇന്ത്യ അഭിമാനമായി കാണിക്കുന്ന ഷൂട്ടിംഗ്‌ ഒളിംപിക്‌ ജേതാവ്‌ അഭിനവ്‌ ബിന്ദ്ര എങ്ങിനെ ഒളിംപിക്‌ ചാംപ്യനായി എന്ന്‌ പരിശോധിച്ചാല്‍ മാത്രം മതിയാവും. ഒരു സര്‍ക്കാറിനോ അസോസിയേഷനോ അവകാശപ്പെടാനാവത്തതാണ്‌ ബിന്ദ്രയുടെ നേട്ടം. അതിന്റെ എല്ലാ അവകാശവും പണം മുടക്കി പരിശീലനം നല്‌കിയ ആ കുടുംബത്തിനു മാത്രമാണ്‌.

ഇനിയെങ്കിലും പുറത്തെറിയണം...
ചീഞ്ഞതെല്ലാം പുറത്തെന്നത്‌ പൊതു സിദ്ധാന്തമാണ്‌. രാഷ്‌ട്രീയക്കാര്‍ നടത്തുന്ന കൂട്ടുകച്ചവടമായി തരം താണ ഇന്ത്യന്‍ കായിക മേഖലയെ രക്ഷപ്പെടുത്താന്‍ ഈ ചീഞ്ഞളിഞ്ഞ ഉത്‌പന്നങ്ങളെ വലിച്ചെറിയുകമാത്രമേ പോംവഴിയായുള്ളൂ. ഇന്ത്യയിലെ ക്രിക്കറ്റ്‌ എന്‍ സി പി തലവനും കേന്ദ്രമന്ത്രിയുമായ ശരദ്‌ പവാറിന്റെ പോക്കറ്റില്‍ ഫുട്‌ബോള്‍ പവാറിന്റെ തന്നെ പാര്‍ട്ടിക്കാരനും ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്‍മാരില്‍ ഒരാളുമായ കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പക്കല്‍. ക്രിക്കറ്റിലും പട്ടേലുണ്ട്‌. ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ്‌ എം പി രാജീവ്‌ ശുക്ല, മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിംഗ്‌ ചൗഹാന്‍, അരുണ്‍ ജെയ്‌റ്റ്‌ലി തുടങ്ങിയവരെല്ലാം ക്രിക്കറ്റ്‌ ഭാരവാഹികളാണ്‌. ടെന്നീസില്‍ ബി ജെ പി നേതാവ്‌ യശ്വന്ത്‌ സിന്‍ഹ, അത്‌ലറ്റിക്‌സിന്റെ അപ്പോസ്‌തരലനായി വാഴുന്ന സുരേഷ്‌ കല്‍മാഡി കോണ്‍ഗ്രസും വി കെ മല്‍ഹോത്ര ബിജെ പിയും. ഇവരുടെ നിര നീളുന്നതാണ്‌. ഹോക്കി, ബാഡ്‌മിന്റണ്‍, ടെന്നീസ്‌, ഫുട്‌ബാള്‍, ബാസ്‌കറ്റ്‌ബാള്‍, ബോക്‌സിംഗ്‌, തുടങ്ങിയ എല്ലാ ഫെഡറേഷനെയും നിയന്ത്രിക്കുന്നത്‌ രാഷ്‌ട്രീയ നേതാക്കളാണ്‌. കളിയും കളിക്കാരെയും അറിയുന്ന മുന്‍താരങ്ങളെ ഇവര്‍ അടുപ്പിക്കില്ല. അടുപ്പിച്ചാല്‍ കിട്ടാവുന്ന 'പണി'യെക്കുറിച്ച്‌ അവര്‍ക്ക്‌ നല്ല ബോധ്യമുണ്ട്‌. അതിനാല്‍ തന്നെ കളിക്കാര്‍ സമയം കഴിഞ്ഞാല്‍ വിരമിച്ച്‌ കമന്ററി ബോക്‌സിലോ കോച്ചായോ പോവണം അല്ലെങ്കില്‍ വീട്ടിലിരിക്കണം. ഇതിനെ മറികടക്കാന്‍ പ്രായവും ചട്ടവുമായി മന്ത്രി എം എസ്‌ ഗില്‍ ഒരു പെരുമാറ്റചട്ടംകൊണ്ടുവന്നപ്പോള്‍ രാജ്യാന്തര അസോസിയേഷനെ കൂട്ടുപിടിച്ചായിരുന്നു കിളവന്‍മാര്‍ ചെറുത്തു തോല്‍പിച്ചത്‌.
ഇന്ത്യ കായിക രംഗത്തിന്റെ അറുംകൊല കൂടിയാണ്‌ മോഡിയും കൂട്ടരും ഇപ്പോള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌. കാത്തിരിക്കാതെ വേണ്ടവര്‍ ഇടപെട്ടില്ലെങ്കില്‍ കൂറ്റന്‍ കപ്പല്‍ നോക്കിനില്‍ക്കെ കൂറ്റന്‍ ടൈറ്റാനിക്‌ മുങ്ങികൊണ്ടേയിരിക്കും.